മോദിക്കെതിരെ മല്‍സരിക്കാന്‍ തയ്യാര്‍, പ്രിയങ്ക സന്നദ്ധത അറിയിച്ചു, തീരുമാനം ഉടന്‍

സോണിയയും രാഹുലുമാകും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക
മോദിക്കെതിരെ മല്‍സരിക്കാന്‍ തയ്യാര്‍, പ്രിയങ്ക സന്നദ്ധത അറിയിച്ചു, തീരുമാനം ഉടന്‍


ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹം. മോദിയുടെ മണ്ഡലമായ വാരാണസിയില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെന്ന് പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. സോണിയയും രാഹുലുമാകും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

വാരാണസിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയായാല്‍ കടുത്ത പോരിനാകും ഇക്കുറി യുപി സാക്ഷ്യം വഹിക്കുക എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ഇത് തനിച്ച് മല്‍സരിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം വാരാണസിയില്‍ മല്‍സരിക്കുന്നതിന് എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണ തേടാനും, പ്രിയങ്കയെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

വാരാണസിയില്‍ മോദിക്കെതിരെ ബിഎസ്പി-എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്ന്  റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍  പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നേരത്തെയുള്ള തീരുമാനം. മെയ് 19-നാണ്  വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുക. 2022 ല്‍ നടക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഏല്‍പിച്ചിരിക്കുന്ന ദൗത്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com