ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്ററിൽനിന്നു കടത്തിയ പെട്ടിയെ സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ശനിയാഴ്ച പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വൻ വിവാദമായെങ്കിലും സർക്കാരും സുരക്ഷാ വിഭാഗവും ഇതു സംബന്ധിച്ചു മൗനത്തിലാണ്.
വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയാണ് വിവാദമായത്. മോദിയുടെ വിമാനത്തിൽനിന്ന് ഇറക്കിയ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് എയർ സ്ട്രിപ്പിന്റെ ഒരറ്റത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കയറ്റി. ഇതിനുശേഷം വാഹനം അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോകുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല ഈ ഇന്നോവ. ഔദ്യോഗിക വാഹനവ്യൂഹത്തിന് ഏറെ അകലെയായാണ് ഇത് പാർക്ക് ചെയ്തിരുന്നത്.
സ്വകാര്യ വാഹനമെന്നു തോന്നിപ്പിക്കുന്നതാണ് ഈ ഇന്നോവയെന്ന് വീഡിയോ പുറത്തുവിട്ട കർണാടക കോണ്‍ഗ്രസ് ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. പെട്ടിയിൽ എന്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ