ന്യൂഡല്‍ഹി; മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വിവാദമായിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞിരിക്കുകയാണ് പ്രഭ്യാ സിങ്. മാലേഗാവ് സ്‌ഫോടനക്കേസില്‍ തന്നെ കോണ്‍ഗ്രസ് പെടുത്തുകയായിരുന്നു എന്നാണ് പ്രജ്ഞാ പറഞ്ഞത്.
തന്നെ നിയമവിരുദ്ധമായി പിടിച്ചു കൊണ്ട് പോയി 13 ദിവസം തടവില്‍ വച്ചെന്നും ആദ്യ ദിവസം മുതല്‍ ക്രൂര മര്‍ദ്ദനമാണ് നേരിട്ടത് എന്നുമാണ് പ്രജ്ഞ
പറഞ്ഞത്. 'ബല്‍റ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനം. രാവും പകലുമില്ലാതെ മര്‍ദ്ദിക്കുമായിരുന്നു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് എന്നെക്കൊണ്ട് പറയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സൂര്യനുദിക്കുന്ന വരെ മര്‍ദ്ദിക്കും. മര്‍ദ്ദിക്കുന്നവര്‍ മാറി മാറി വരുമായിരുന്നു.കൈ പൊട്ടി ചോര വരുമെന്നാകുമ്പോള്‍ അവര്‍ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കൈ അതില്‍ മുക്കി വക്കും. എന്നിട്ട് വീണ്ടും അടിക്കും.' കണ്ണീരോടെ പ്രജ്ഞാ സിംഗ് പറഞ്ഞു.
നാര്‍ക്കോ, പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്ങ് ടെസ്റ്റുകള്‍ക്ക് വിധേയയായത് മൂലം തനിക്ക് കാന്‍സര്‍ വന്നുവെന്നും പ്രജ്ഞാ സിംഗ് പറയുന്നു. സ്തനാര്‍ബുദത്തിനായുള്ള ചികിത്സക്കായാണ് പ്രജ്ഞാ സിംഗിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടക്കാന്‍ പോലും കഴിയില്ലെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം.
2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിരിക്കെയാണ് പ്രജ്ഞാ
സിംഗ് മത്സരിക്കുന്നത്. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെയാണ് ബിജെപി മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയെ നിര്‍ത്തുന്നത്. എന്‍ഐഎ ക്ലീന്‍ ചീട്ട് നല്‍കിയെങ്കിലും കേസില്‍ നിന്നും പ്രജ്ഞാ
സിംഗിനെ ഒഴിവാക്കാന്‍ വിചാരണ കോടതി തയ്യാറായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ