ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ വിരലിലെ മഷി പുരട്ടലിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത് കൈവിരലിൽ മഷി പുരട്ടിയത് തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യപ്രദസാഹു അറിയിച്ചു.
വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെ ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. താരത്തിന്റെ വലതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഴി പുരട്ടിയിരുന്നത്. ഇത് തെറ്റാണെന്നും നിയമപ്രകാരം ഇടത് കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടതെന്നും ഈ വിരലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതേ കൈയ്യിലെ മറ്റ് വിരലുകളിൽ മഷി പുരട്ടേണ്ടതാണെന്നും സത്യപ്രദസാഹു പറഞ്ഞു.
ഇടത് കൈയിൽ വിരലുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ വലത് കൈവിരലിൽ മഷിയടയാളം രേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. രജനീകാന്തിന്റെ വിഷയത്തിൽ അബദ്ധം സംഭവിച്ചതാവാമെന്നും സത്യപ്രദസാഹു അഭിപ്രായപ്പെട്ടു. എന്നാൽ ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് അദ്ദേഹം പറഞ്ഞില്ല. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീറോട് സാഹു വിശദീകരണം തേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ