ഭൂവനേശ്വർ: പോളിംഗ് നടക്കുന്നതിനിടെ വോട്ടിംഗ് യന്ത്രം തകർത്ത ബിജെപി സ്ഥാനാർഥി അറസ്റ്റിൽ. ഒഡീഷയിലെ സോർഡ മണ്ഡലത്തിൽനിന്നുള്ള ബിജെപി നിയമസഭാ സ്ഥാനാർഥി നിൽമാണി ബിസോയിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം.
ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള പോളിംഗ് ബൂത്തിലെ യന്ത്രമാണ് തകർത്തത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് സംഭവം. 539ല്‍ 414വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബിസോയി പ്രവർത്തകർക്കൊപ്പം എത്തി വോട്ടിംഗ് യന്ത്രം തകർത്തത്.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് ബിസോയിയെ സോർഡ പൊലീസ് അറസ്റ്റു ചെയ്തത്. വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും തകര്‍ത്തെന്നും സംഭവത്തില്‍ ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയതായും ബൂത്ത് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. ബൂത്തില്‍ റീപ്പോളിങ് നടത്തുന്നത് സംബന്ധിച്ച അന്തിമതീരുമാനം ഇലക്ഷന് കമ്മീഷന് അറിയിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ