ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദായ നികുതി വകുപ്പും പൊലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കർശന പരിശോധനയിൽ കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് പിടികൂടിയത്. കർണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത നാലുകോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
ശിവമോഗയിലെ ഭദ്രാവതിയിൽ വാഹന പരിശോധനയിൽ 2.3 കോടി രൂപയാണ് പിടിച്ചത്. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. വാഹനത്തിന്റെ ചക്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകൾ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു. മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപ പിടിച്ചിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന 18-നുമുമ്പും കോൺഗ്രസ്, ജെ ഡി എസ് നേതാക്കളുടെയും അനുയായികളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ