ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജെയ്‌സിംഗ് രംഗത്തെത്തി. പരാതിയെപ്പറ്റിയല്ല, പരാതിയാണ് അന്വേഷിക്കേണ്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാറിനിന്ന് അന്വേഷണം നേരിടണമെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് സുപ്രിംകോടതി ഇന്നലെ അഭിപ്രായപ്രകടനം നടത്തിയത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ രണ്ട് തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനെയാണ് താന്‍ ചോദ്യം ചെയ്തത്. ഇക്കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധിക്കുക. ഇക്കാര്യം പട്‌നായികിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. മറ്റൊന്ന് ആരോപണ വിധേയനായ വ്യക്തി പദവിയില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിടണമെന്നതാണ്.
ആരോപണ വിധേയന്‍ അധികാരസ്ഥാനത്ത് ഇരിക്കുമ്പോള്‍ അന്വേഷണം നീതിയുക്തമാകില്ല. ഇക്കാര്യം 2015 ലെ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം തീരുന്നത് വരെ ചീഫ് ജസ്റ്റിസ്, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പദവിയില്‍ നിന്നും മാറി നില്‍ക്കണമെന്നും ഇന്ദിര ജെയ്‌സിംഗ് ആവശ്യപ്പെട്ടു. നേരത്തെ കോടതിയില്‍ ഇതേ ആവശ്യവുമായി ശക്തമായ വാദം ഉന്നയിച്ച ഇന്ദിര ജയ്‌സിങ്ങിനെ കോടതി താക്കീത് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ