നാലാംഘട്ട വോട്ടെടുപ്പ് : ബംഗാളിലെ അസന്‍സോളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം ; കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു, ലാത്തിച്ചാര്‍ജ്

അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോക്കെതിരെ സിനിമാ നടി മൂണ്‍മൂണ്‍ സെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
നാലാംഘട്ട വോട്ടെടുപ്പ് : ബംഗാളിലെ അസന്‍സോളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം ; കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു, ലാത്തിച്ചാര്‍ജ്

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ അസന്‍സോളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. മണ്ഡലത്തിലെ 199-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷം. ബൂത്ത് സന്ദര്‍ശിക്കാനെത്തിയ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. 

ബിജെപിയുടെ പോളിംഗ് ഏജന്റ് ബൂത്തില്‍ വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് പറഞ്ഞു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ബിജെപി പോളിംഗ് ഏജന്റുമാരെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ബാബുല്‍ സുപ്രിയോ ആരോപിച്ചു. 

ഇതേത്തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസേന വേണ്ടെന്നായിരുന്നു തൃണമൂലിന്‍രെ നിലപാട്. ഇത് കള്ളവോട്ട് തടയപ്പെടുമെന്ന ഭീതികൊണ്ടാണെന്ന് ബിജെപിയും തിരിച്ചടിച്ചു. 

പോളിംഗ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷം രൂക്ഷമായതോടെ, ദുതകര്‍മ്മ സേനയും കേന്ദ്രസേനയും സ്ഥലത്തെത്തി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. 

അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോക്കെതിരെ സിനിമാ നടി മൂണ്‍മൂണ്‍ സെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയാണ് ബാബുല്‍ സുപ്രിയോ അസന്‍സോളില്‍ വിജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com