ന്യൂഡല്‍ഹി: തിടുക്കപ്പെട്ട് ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ എംപി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലും അനായാസം മുത്തലാഖ് ബില്‍ പാസ്സായതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡെറിക്കിന്റെ പ്രതികരണം.
'ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ തകര്‍ത്തതെന്ന് വിശദീകരിക്കുന്നു. നമ്മള്‍ പിസ്സ ഡെലിവര്‍ ചെയ്യുകയാണോ അതോ നിയമം പാസ്സാക്കുകയാണോ', ട്വിറ്ററില്‍ ഡെറിക് ഒബ്രിയാന്‍ കുറിച്ചു.
ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരുകളുടെ കാലത്തും ബില്ലുകള്‍ സൂക്ഷ്മ പരിശോധന നടത്തിയതിന്റെ ശതമാനകണക്ക് നിരത്തിയാണ് ഡെറികിന്റെ രൂക്ഷവിമര്‍ശനം. 'മൂന്ന് ദിവസം മൂന്ന് ബില്ലുകള്‍. പിസ്സ ഡെലിവറി ചെയ്യുന്നത് പോലുണ്ട് അത്', -ഡെറിക് വിമർശിച്ചു. ബില്ലുകള്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാരിന്റെ രീതി പാര്‍ലമെന്റിനെ കളിയാക്കുന്നതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസം ഡെറിക് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ഡെറിക് കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മുത്തലാഖ് നിരോധന ബില്‍ നിയമമായി. ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് ഇത് നിയമമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ