'ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ നിന്റെ വസ്ത്രം ഞാന്‍ വലിച്ചുകീറും'; യൂബറില്‍ യാത്രചെയ്ത യുവതിക്ക് നേരിടേണ്ടിവന്നത്

യൂബറിന്റെ സുരക്ഷാ സംവിധാനംകൊണ്ട് യാതൊരു ഗുണവുമില്ലെന്നുമാണ് ബാംഗ്ലൂര്‍ സ്വദേശിയായ യുവതി പറയുന്നത്
'ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ നിന്റെ വസ്ത്രം ഞാന്‍ വലിച്ചുകീറും'; യൂബറില്‍ യാത്രചെയ്ത യുവതിക്ക് നേരിടേണ്ടിവന്നത്

ബാംഗളൂരു; ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക്  വലിയ പ്രചാരമാണ് രാജ്യത്തുള്ളത്. എന്നാല്‍ അതിനൊപ്പം യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യൂബര്‍ ഡ്രൈവറില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് യുവതി. ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി ആരോപിക്കുന്നത്. കൂടാതെ യൂബറിന്റെ സുരക്ഷാ സംവിധാനംകൊണ്ട് യാതൊരു ഗുണവുമില്ലെന്നുമാണ് ബാംഗ്ലൂര്‍ സ്വദേശിയായ യുവതി പറയുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്തേക്ക് പോകാന്‍ വേണ്ടിയാണ് യുവതി യൂബര്‍ ടാക്‌സി വിളിച്ചത്. 'അതിനിടെ ടാക്‌സി ഡ്രൈവര്‍ തന്റെ സുഹൃത്തിന്റെ ഫോണ്‍ വിളിച്ച് കസ്റ്റമേഴ്‌സ് മോശമായിക്കൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയാന്‍ തുടങ്ങി. പെട്ടെന്ന് എന്റെ നേര്‍ക്ക് തിരിഞ്ഞ് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ജോലിക്ക് പോയി ഏഴു മണി മുന്‍പ് തിരിച്ചു പോകണമെന്നും അല്ലാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപിക്കാന്‍ പോകരുതെന്നും പറയാന്‍ തുടങ്ങി. 

ഞാന്‍ മദ്യപിച്ചിട്ടില്ലെന്നും സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ അശ്ലീലം പറയാന്‍ തുടങ്ങി. തുടര്‍ന്ന് കാറിന്റെ വേഗം കുറയ്ക്കുകയും യൂബര്‍ ആപ്പിലെ സുരക്ഷ ബട്ടന്‍ അമര്‍ത്തേണ്ട അവസ്ഥയിലേക്ക് എത്തി. എന്നാല്‍ തന്നെ വിളിക്കുന്നതിന് പകരം ഡ്രൈവറെയാണ് കോള്‍ സെന്ററില്‍ നിന്ന് വിളിച്ചത്. ഞാന്‍ മദ്യലഹരിയിലാണെന്ന് അയാള്‍ യുവതിയോട് പറയുന്നുണ്ടായിരുന്നു. മറ്റു മാര്‍ഗമില്ലാതെ ഞാന്‍ ഒച്ചവെക്കുകയും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

കസ്റ്റമര്‍ കെയറിലെ യുവതിയുമായി ഞാന്‍ സംസാരിച്ചു. സഹായത്തിനായി ഞാന്‍ കരയുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങാനാണ് യുവതി പറഞ്ഞത്. മറ്റൊരു വണ്ടി ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാമെന്നും അവര്‍ പറഞ്ഞു. ഇതോടെ ഡ്രൈവര്‍ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വണ്ടിയില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ എന്റെ വസ്ത്രം വലിച്ചു കീറുമെന്നെല്ലാം അയാള്‍ പറഞ്ഞു' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ യുവതി പറഞ്ഞു. 

രാത്രി 11.15 നാണ് താന്‍ കാറില്‍ നിന്ന് ഇറങ്ങുന്നത്. അത്ര തിരക്കുള്ള റോഡായിരുന്നില്ല അതെന്നും യുവതി വ്യക്തമാക്കി. ഡ്രൈവര്‍ തിരിച്ചു വന്ന് തന്നെ മര്‍ദിക്കുമോ എന്ന് താന്‍ ഭയന്നെന്നും യുവതി പറയുന്നു. മറ്റൊരു കാര്‍ ബുക്ക് ചെയ്യാന്‍ പോലും യൂബര്‍ സഹായിച്ചില്ല എന്നാണ് യുവതി പറയുന്നത്. തന്റെ പണം തിരിച്ചു തരിക മാത്രമാണ് അവര്‍ ചെയ്തതെന്നും വ്യക്തമാക്കി. വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യൂബര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com