കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞു; ടി എന്‍ പ്രതാപനെയും  ഹൈബി ഈഡനെയും  ചേംബറിലേക്ക് വിളിച്ചുവരുത്തി സ്പീക്കര്‍, ശാസന 

സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന
കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞു; ടി എന്‍ പ്രതാപനെയും  ഹൈബി ഈഡനെയും  ചേംബറിലേക്ക് വിളിച്ചുവരുത്തി സ്പീക്കര്‍, ശാസന 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കൊണ്ടുളള പ്രമേയം സഭയില്‍ കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും സ്പീക്കറുടെ ശാസന. ഇത് സഭയ്ക്ക് ചേര്‍ന്ന നടപടിയല്ലെന്നും ആവര്‍ത്തിക്കരുതെന്നും ഇരുവര്‍ക്കും സ്പീക്കര്‍ താക്കീത് നല്‍കി.

ഇന്നലെയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കൊണ്ടുളള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നത്. ഇതിന് പിന്നാലെ രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോക്‌സഭയിലും അമിത് ഷാ പ്രമേയം വച്ചു. ഇതിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും പ്രമേയം വലിച്ചുകീറിയത്. തുടര്‍ന്ന്  കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പ്രമേയം വലിച്ചുകീറിയതില്‍ ഇന്നാണ് സ്പീക്കര്‍ ഇരു എംപിമാരെയും വിളിച്ചുവരുത്തി ശാസിച്ചത്. സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന. ഇത് സഭയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു താക്കീത്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാജ്യസഭയില്‍ ഭരണഘടന വലിച്ചുകീറിയ പിഡിപി എംപിമാരോട് പുറത്തുപോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com