ന്യൂഡൽഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ലോക്സഭ പാസാക്കി. രണ്ട് ബില്ലുകളും ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. ലോക്സഭയും ബില്‍ പാസാക്കിയതോടെ ഫലത്തില്‍ ജമ്മു കശ്മീര്‍ വിഭജനം പൂര്‍ത്തിയായി. ഇനി ബില്ലില്‍ രാഷ്ട്രപതി ഔദ്യോഗികമായി ഒപ്പിടുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.
വിഭജന ബില്ലിനെതിരെ 370 പേര്‍ അനുകൂലമായ വോട്ടു ചെയ്തപ്പോള്‍. 70 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയാനുള്ള ബില്ലില്‍ 366 പേര്‍ അനുകൂലമായും ബാക്കിയുള്ളവര്‍ എതിര്‍ത്തും വോട്ടു ചെയ്തു.
എന്‍ഡിഎ കക്ഷികളില്‍ ജെഡിയു ഒഴിച്ച് മറ്റെല്ലാ പാര്‍ട്ടികളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ആം ആദ്മി, ടിഡിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് കശ്മീര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, മുസ്ലീം ലീഗ്, എഐഎഐഎം എന്നീ കക്ഷികള്‍ ബില്ലിനെതിരായി വോട്ടു ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാജ്യസഭയില്‍ നിന്ന് വിരുദ്ധമായി വോട്ടെടുപ്പ് നടത്തിയാണ് ലോക്സഭ ബില്ലുകള്‍ പാസാക്കിയത്.
ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വോട്ടെടുപ്പ് വേണം എന്ന് ശക്തമായി വാദിച്ചു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നടപടികള്‍ നീണ്ടത്. ബില്‍ പാസാക്കിയതിന് പിന്നാലെ ലോക്സഭാ സമ്മേളനം വെട്ടിചുരുക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ