ന്യൂഡല്‍ഹി : മുന്‍ വിദേശകാര്യമന്ത്രി സുഷാമാസ്വരാജിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം വിതുമ്പുകയാണെന്നും മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്കായി സുഷമ നടത്തിയ പോരാട്ടങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് കരുത്തയായ നേതാവിനെയാണ് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. സുഷമസ്വരാജിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. അസാമാന്യ രാഷ്ട്രീയ നേതാവും പ്രതിഭാധനയായ പ്രാസംഗികയും മികച്ച പാര്‍ലമെന്റേറിയനും പാര്‍ട്ടിക്ക് പുറത്തും സൗഹൃദങ്ങളുള്ള ആളുമായിരുന്നു സുഷമയെന്ന് രാഹുല്‍ അനുസ്മരിച്ചു.
സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ബിഎസ്പി അധ്യക്ഷ മായാവതി അനുശോചിച്ചു. പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദം പുലർത്തിയ ആളായിരുന്നു സുഷ സ്വരാജെന്ന് മായാവതി അനുസ്മരിച്ചു. സുഷമയുടെ മരണം തന്നെ ദുഖത്തിലാഴ്ത്തുന്നു. അവർ നല്ല ഭരണാധികാരിയും മികച്ച വ്യക്തിത്വത്തിനുടമയും നല്ല വാക്മിയുമായിരുന്നു. പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദത്തിൽ ഇടപെടുന്ന ആളുമായിരുന്നു സുഷയെന്നും മായാവതി പറഞ്ഞു. ഡൽഹിയിലെ വസതിയിലെത്തി മായവതി അന്തിമോപചാരം അർപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ