ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. ഡൽഹിയിലെ വസതിയിൽ കിടത്തിയ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് എത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുഷമയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിനു വെയ്ക്കും. ഇതിന് ശേഷം ബിജെപി. ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുമണി വരെയാണ് ബിജെപി ആസ്ഥാനത്തെ പൊതുദര്‍ശനം. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.
സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ്. ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ