ഗുഡ്ഗാവ്: ഹരിയാനയിലെ പുന്‍ഹാനയില്‍ 15കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുട്ടിക്കെതിരെ ഞെട്ടിക്കുന്ന ക്രൂരതയാണ് അരങ്ങേറിയത്. അഞ്ച് പേര്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച ശേഷം, സഹായമഭ്യർഥിച്ച് രണ്ട് പേരെ സമീപിച്ചപ്പോൾ അവരും കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. ജൂലായ് 30നാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പമെത്തി പുന്‍ഹാന പൊലീസില്‍ പരാതി നല്‍കി.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. പരിചയക്കാരനും അയാളുടെ രണ്ട് സുഹൃത്തുക്കളും തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴിയെത്തിയ കാറിലുള്ളവരോട് പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചു.
എന്നാല്‍, ലിഫ്റ്റ് നല്‍കിയ കാറിലുള്ള രണ്ട് പേര്‍ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. ജൂലായ് 31ന് പെണ്‍കുട്ടിയെ തങ്ങളുടെ പഴയ വീട്ടില്‍ നിന്ന് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയെന്ന് പിതാവ് പറഞ്ഞു. ആദ്യമൊന്നും സംഭവം വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയ്യാറായില്ല. അമ്മ നിരന്തരം ചോദ്യം ചോദിച്ചതോടെ പെണ്‍കുട്ടി സംഭവം പറഞ്ഞു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ