'ഞാന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരി'; അവകാശവാദവുമായി ബിജെപി എംപി

തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്
'ഞാന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരി'; അവകാശവാദവുമായി ബിജെപി എംപി

ജയ്പൂര്‍; താന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണെന്ന അവകാശവാദവുമായി ബിജെപി എംപി. രാജസ്ഥാനില്‍ നിന്നുള്ള ദിയ കുമാരിയാണ് താന്‍ ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായി രംഗത്തെത്തിയത്. അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞദിവസം സുപ്രീംകോടതി ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് എംപി അവകാശവാദവുമായി എത്തിയത്. 

തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു. 

ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍  ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാം ദിയ കൂട്ടിച്ചേര്‍ത്തു. കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി നടപടികളില്‍ ഇടപെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകള്‍ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com