ന്യൂഡൽഹി: ടോള്‍ പ്ലാസയിലെ ഏഴംഗ ജീവനക്കാരുടെ സംഘം ട്രക്ക് ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി നോയ്ഡയിലാണ് കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമല്‍ തിവാരിയെന്ന ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ശനിയാഴ്ച രാവിലെ കാളിന്ദി കുഞ്ചിലെ യമുന പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച അര്‍ധ രാത്രി ഇയാള്‍ ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിഴയുള്‍പ്പെടെ 14,500 രൂപ നല്‍കാന്‍ ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ അത്രയും തുക നല്‍കാന്‍ വിമലിന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ട്രക്ക് ഉടമസ്ഥനെ വിളിച്ചു. അയാള്‍ തുക ഉടന്‍ നല്‍കാമെന്നും ഇപ്പോള്‍ പോകാന്‍ അനുവദിക്കണമെന്ന് ജീവനക്കാരോട് അപേക്ഷിക്കാനും പറഞ്ഞു. കൈയിലുണ്ടായിരുന്ന 5000 രൂപ നല്‍കിയോതോടെ അവര്‍ വിമലിനെ പോകാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ആറ് മണിക്കൂറിന് ശേഷം ടോള്‍ ബൂത്തിന് സമീപത്ത് നിന്ന് വിമലിന്റെ മൃതദേഹം കണ്ടെത്തി.
പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുള്ളതായി കണ്ടെത്തിയിരുന്നു. സഹോദരന്‍ രാം സിങ് തിവാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചതും ഏഴ് പേരെയും അറസ്റ്റ് ചെയ്തതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ