16കാരനെ തട്ടിക്കൊണ്ടുപോയി ഒന്നരമാസം ഒപ്പം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍
16കാരനെ തട്ടിക്കൊണ്ടുപോയി ഒന്നരമാസം ഒപ്പം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

മുംബൈ: 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. മുംബൈ പൊലീസാണ് 38കാരിയെ അറസ്റ്റ് ചെയ്തത്. മുംബൈ നെഹ്‌റു നഗര്‍ പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ജൂണ്‍ 29നാണ് നെഹ്‌റു നഗറില്‍ താമസിക്കുന്ന 16കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതിനിടെ പ്രദേശത്ത് തന്നെ താമസിക്കുന്ന 38കാരിയെയും കാണാതായിരുന്നു. എന്നാല്‍ കുട്ടിയെ കാണാതായി ഒരുമാസത്തിന് ശേഷമാണ് പിതാവ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീയുടെ ഭര്‍ത്താവും അതേദിവസം ഭാര്യയെ കാണാനില്ലെന്നും പരാതി നല്‍കി. ഇതോടെയാണ് രണ്ട് പരാതികളും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലിസിന് സംശയം തോന്നിയത്. 

പൊലിസ്  സംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആണ്‍കുട്ടിയും സ്ത്രീയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസമായി പരിചയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലിസ് വിശദമായ അന്വേഷണം നടത്തുകയും കുര്‍ളയിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുടിലില്‍നിന്ന് ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. 

ജൂണ്‍ 29ന് വീട്ടില്‍നിന്നിറങ്ങിയ തന്നെ സ്ത്രീ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് 16കാരന്‍ പൊലിസിനോട് പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡല്‍ഹിയിലെത്തി താമസിക്കാനിടം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ ഇരുവരും ബറോഡയിലേക്കും അവിടെനിന്ന് നവസാരിയിലേക്കും പോയി. ഓഗസ്റ്റ് 11ന് മുംബൈയിലേക്ക് വരുന്നത് അവിടെയായിരുന്നു താമസം. 

സ്ത്രീയോടൊപ്പം കഴിഞ്ഞദിവസങ്ങളില്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 16കാരന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സ്ത്രീക്കെതിരെ പോക്‌സോ നിയമപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ ഓഗസ്റ്റ് 21 വരെ പൊലിസ്  കസ്റ്റഡിയില്‍വിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com