അന്ന് ചിദംബരം അമിത് ഷായെ അകത്താക്കി; ഇന്ന് അറസ്റ്റ് ഒഴിവാക്കാന്‍ നെട്ടോട്ടം 

പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്
അന്ന് ചിദംബരം അമിത് ഷായെ അകത്താക്കി; ഇന്ന് അറസ്റ്റ് ഒഴിവാക്കാന്‍ നെട്ടോട്ടം 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ കുരുക്കു മുറുകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യുന്നത്‌ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസും അമിത് ഷായുടെ അറസ്റ്റുമാണ്. 2010ല്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്.

സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാായിരുന്നു സിബിഐയുടെ ആരോപണം. എന്നാല്‍ ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അമിത് ഷായെ വെറുതേവിട്ടു.

ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ചിദംബരവുമായുള്ള ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അദ്ദേഹത്തെ മാതൃകേഡറിലേക്ക് മടക്കി അയച്ചിരുന്നു. 
ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെയാണ് 2005ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിയായത്.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ അംഗമെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെയും ഭാര്യ കൗസര്‍ബിയെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന്, ഗുജറാത്ത് എടിഎസ് തട്ടിക്കൊണ്ടുപോയെന്നും, 2005 നവംബറില്‍ സൊഹ്‌റാബുദീനെ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും ഭാര്യ കൗസര്‍ബിയെ ചുട്ടെരിച്ചുവെന്നുമാണ് കേസ്.

ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയും സൊഹ്‌റാബുദീന്റെ കൂട്ടാളിയുമായ തുള്‍സിറാമും 2006 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത് ആസൂത്രണം ചെയ്‌തെന്നായിരുന്നു ആരോപണം. 2010 ജൂലൈയില്‍ സിബിഐ ഷായെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയോടെയായിരുന്നു അത്.

എന്നാല്‍ 'നിഷ്പക്ഷ വിചാരണയ്ക്കായി' 2012 സെപ്റ്റംബറില്‍ സൊഹ്‌റാബുദീന്‍ കേസ് സിബിഐയുടെ അപേക്ഷ പ്രകാരം തന്നെ മുംബൈയിലേക്കു മാറ്റുകയായിരുന്നു. ഷായ്‌ക്കെതിരെ കേസില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി 2014 ഡിസംബര്‍ 30ന് മുംബൈയിലെ സിബിഐ കോടതി കേസ് തള്ളിയിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും 2016ല്‍ തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com