അറസ്റ്റ് ഒഴിവാക്കാന്‍ ചിദംബരം, കനിയാതെ സുപ്രീം കോടതി; ഹര്‍ജി വെള്ളിയാഴ്ച

അറസ്റ്റില്‍നിന്നു പരിരക്ഷ തേടി ചിദംബരം നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു
അറസ്റ്റ് ഒഴിവാക്കാന്‍ ചിദംബരം, കനിയാതെ സുപ്രീം കോടതി; ഹര്‍ജി വെള്ളിയാഴ്ച

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അറസ്റ്റില്‍നിന്നു പരിരക്ഷ തേടി ചിദംബരം നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജി മറ്റന്നാള്‍ പരിഗണിച്ചേക്കും.

ചിദംബരത്തിനു മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസം മുഴുവന്‍ ശ്രമം നടത്തിയെങ്കിലും നിയമവഴികള്‍ ചിദംബരത്തിനു മുന്നില്‍ തുറന്നില്ല. രാവിലെയും ഉച്ചയ്ക്കും ജസ്റ്റിസ് എന്‍വി രമണയ്ക്കു മുന്നില്‍ സിബല്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അടിയന്തരമായി പരിഗണിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ബെഞ്ച് അയോധ്യാ കേസിന്റെ വാദം കേള്‍ക്കലില്‍ ആയിരുന്നതിനാല്‍ സിബലിന് മെന്‍ഷനിങ് നടത്താനായില്ല.

ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ രാവിലെ, കേസ് മെന്‍ഷന്‍ ചെയ്ത ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് രമണ നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അയോധ്യാ കേസ് പരിഗമിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ആയതിനാല്‍ സിബലിന് ഹര്‍ജി മെന്‍ഷന്‍ ചെയ്യാനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയ്ക്ക് സിബല്‍ വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു.

ഈ കോടതിയെത്തന്നെ സമീപിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്, ജസ്റ്റിസ് രമണയുടെ ബെഞ്ചിലെത്തി സിബല്‍ അറിയിച്ചു. കേസുമായി സഹകരിക്കുന്ന ചിദംബത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും അറസ്റ്റ് തടയണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

ചിദംബരത്തിന്റെ ഹര്‍ജിയില്‍ രജിസ്ട്രി പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിച്ചു. തുടര്‍ന്നു രജിസ്ട്രാറെ കോടതിയിലേക്കു വിളിപ്പിച്ചു. പിഴവുകള്‍ തിരുത്തിയതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. 

അയോധ്യാ കേസ് വാദം അവസാനിച്ച നാലു മണിക്ക് സിബലിന്റെ സംഘം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ എത്തിയെങ്കിലും മെന്‍ഷനിങ് നടത്തിയില്ല. പിന്നീട് സിബല്‍ സുപ്രീം കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com