നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്ത സുഹൃത്തെന്ന് പ്രധാനമന്ത്രി; ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍
ധനമന്ത്രിയായിരുന്ന സമയത്ത് ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തുന്ന അരുണ്‍ ജെയ്റ്റ്‌ലി/ചിത്രം: പിടിഐ
ധനമന്ത്രിയായിരുന്ന സമയത്ത് ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തുന്ന അരുണ്‍ ജെയ്റ്റ്‌ലി/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍. തനിക്ക് വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടി പോരാടിയ നേതാവിയിരുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയുടെ ആദര്‍ശവും പരിപാടികളും സമൂഹത്തിലേക്ക് പടര്‍ത്തുന്നതില്‍ ഏറ്റവും കഴിവുള്ള നേതാവിയിരുന്നു അദ്ദേഹമെന്നും മോദി ഓര്‍മ്മിച്ചു. 

ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ജെയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു അദ്ദേഹമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

സഹോദര തുല്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. 

ജെയ്റ്റ്‌ലിയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. തന്റെ വിഷമം വെളിപ്പെടുത്താന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിനും സര്‍ക്കാരിനും പാര്‍ട്ടിക്കും മുതല്‍ക്കൂട്ടായിരുന്നു ജെയ്റ്റ്‌ലിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 

ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി  ദുഃഖം രേഖപ്പെടുത്തി. പൊതുസമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് സോണിയ അനുസ്മരിച്ചു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ അന്ത്യം. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com