പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം ; പാക് കമാന്‍ഡോകള്‍ കച്ചില്‍ കടന്നതായും റിപ്പോര്‍ട്ട്

ഗുജറാത്തിലെ കണ്ട്‌ല, മുന്ത്ര  തുറമുഖങ്ങള്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം ; പാക് കമാന്‍ഡോകള്‍ കച്ചില്‍ കടന്നതായും റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ, പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. കറാച്ചിക്ക് സമീപം സോണ്‍മിയാനിലാണ് പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. 290 കിലോമീറ്റര്‍ ദൂരപരിധിയാണ് പുതിയ മിസൈലിനുള്ളത്. പാക് സൈനിക വക്താവ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പാകിസ്ഥാന്‍ പരീക്ഷിച്ചത്. ഗസ്‌നവി മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന പാക് മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പാക് പരീക്ഷണത്തെ ഇന്ത്യ അതീവ ഗൗരവമായാണ് നോക്കിക്കാണുന്നത്. 

പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പ്രത്യേക പരിശീലനം ലഭിച്ച പാക് കമാന്‍ഡോകള്‍ കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഗുജറാത്തിലെ കണ്ട്‌ല, മുന്ത്ര  തുറമുഖങ്ങള്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മറൈന്‍ കണ്‍ട്രോള്‍ റൂമിനെ അറിയിക്കണമെന്നും അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാവികസേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ രണ്ട് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായും വാര്‍ത്തകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com