കൊന്നിട്ടും തീരാത്ത ക്രൂരത; മൃഗ ഡോക്ടറുടെ മൃതദേഹത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നുവെന്ന് പൊലീസ്

തെലങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന് കത്തിച്ച കേസില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
കൊന്നിട്ടും തീരാത്ത ക്രൂരത; മൃഗ ഡോക്ടറുടെ മൃതദേഹത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നുവെന്ന് പൊലീസ്

ഹൈദരാബാദ്: തെലങ്കാനയില്‍  മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന് കത്തിച്ച കേസില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷവും ലോറിക്കുള്ളില്‍ കയറ്റി ഇവര്‍ ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബലമായി മദ്യം കഴിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ച് കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം വീണ്ടും ലോറിയില്‍ കയറ്റി മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയെന്ന് പൊലീസ് പറയുന്നു.

ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയില്‍ മൃതദേഹവുമായി ഹൈവേയില്‍ കറങ്ങിയ ഇവര്‍, മുഖം തിരിച്ചറിയാതിരിക്കാനാണ് യുവതിയെ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5.30ഓടെയാണ് യുവതി വീട്ടില്‍ നിന്ന് പുറത്തുപോയത്. തൊണ്ടുപാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രിയങ്ക സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ നിന്ന് ക്യാബിലാണ് യുവതി ജോലി സ്ഥലത്തേക്ക് പോയത്. 9മണിയോടെ ഇവര്‍ ടോള്‍പ്ലാസയ്ക്ക് സമീപം വരുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അന്നേരം സ്‌കൂട്ടര്‍ ടയര്‍ പഞ്ചറായ അവസ്ഥയിലായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന അടുത്തുകൂടിയ രണ്ടുപേര്‍ സ്‌കൂട്ടര്‍ മറ്റൊരിടത്തേക്ക് മാറ്റി. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ഇവര്‍ വര്‍ക് ഷോപ് അടച്ചുവെന്നും അടുത്ത വര്‍ക് ഷോപ്പിലേക്ക് പോകാന്‍ സഹായിക്കാമെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടു നടന്ന യുവതി ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രദേശത്ത് ഇവര്‍ക്ക് വേണ്ടി കാത്തുനിന്നു. ഇവിടെവെച്ചാണ് യുവതി അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

9.22ന്പ്രിയങ്ക സഹോദരിയെ വിളിച്ചിരുന്നു. തനിക്ക് പേടിയാകുന്നു എന്നാണ് പറഞ്ഞത്. ടോള്‍ പ്ലാസയ്ക്ക് സമീപം തന്നെ നില്‍ക്കാന്‍ സഹോദരി യുവതിയോട് പറഞ്ഞു. 9.44ന് സഹോദരി പ്രിയങ്കയെ തിരിച്ചുവിളിച്ചു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ് എന്നറിഞ്ഞു. ഇതോടെ ഭയപ്പെട്ട കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട യ്രുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി അണ്ടര്‍പാസിന് സമീപം കൊണ്ടുവന്നു കത്തിക്കുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com