കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അഗ്നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 06:52 AM |
Last Updated: 02nd December 2019 06:52 AM | A+A A- |
പുനെ: മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ കുടുങ്ങിയ ഒരു അഗ്നിശമന സേനാംഗം മരിച്ചു. വിശാല്‍ യാദവ് എന്ന 32കാരനാണ് മരിച്ചത്. കുഴിയിൽ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കുട്ടിയും മറ്റൊരാളും ഇപ്പോഴും കുഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പുനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മണ്ണിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയിലാണ് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്.
തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുഴിക്കു സമീപത്തെ കൂടുതല്‍ മണ്ണ് നീക്കുകയും ക്രയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുഴിയില്‍പ്പെട്ട വിശാൽ യാദവിനേയും മറ്റ് മൂന്നുപേരെയും പുറത്തെത്തിച്ചു. എന്നാൽ വിശാലിന്റെ ജീവൻ രക്ഷിക്കാനായില്ല. പത്ത് അഗ്നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.