കനത്തമഴയില്‍ ഗ്രാമം ഒറ്റപ്പെട്ടു, ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കള്‍; കാല്‍നടയായി സഞ്ചരിച്ചത് ആറുകിലോമീറ്റര്‍ (വീഡിയോ)

കനത്തമഴയില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍
കനത്തമഴയില്‍ ഗ്രാമം ഒറ്റപ്പെട്ടു, ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കള്‍; കാല്‍നടയായി സഞ്ചരിച്ചത് ആറുകിലോമീറ്റര്‍ (വീഡിയോ)

ചെന്നൈ: കനത്തമഴയില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍. മുളവടിയില്‍ തുണിവെച്ചു കെട്ടി അതില്‍ ഇരുത്തി ആറു കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ അനുഭവിച്ച പ്രയാസത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ ഈറോഡിലാണ് നൊമ്പരപ്പെടുത്തുന്ന കാഴ്ച. സന്ദൈപൂര്‍ ഗ്രാമത്തിലെ കുമാരിക്ക് തിങ്കളാഴ്ച പേറ്റുനോവ് അനുഭവപ്പെടുകയായിരുന്നു. കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി ഗ്രാമം പുറമേയുമായുളള ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു. ഗ്രാമത്തിലേക്കുളള റോഡ് കനത്തമഴയില്‍ തകര്‍ന്നതാണ് ഇവരുടെ ദുരിതം ഇരട്ടിച്ചത്.ഇതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിന്റെ സഹായം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ബന്ധുക്കള്‍ ചേര്‍ന്ന് തോളിലേറ്റി കുമാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുളവടിയില്‍ തുണികെട്ടി അതില്‍ കുമാരിയെ ഇരുത്തി. തുടര്‍ന്ന ആറു കിലോമീറ്ററോളം ദൂരം രണ്ടു മണിക്കൂര്‍ കൊണ്ട് കാല്‍നടയായി സഞ്ചരിച്ച്  കുമാരിയെ മെയിന്‍ റോഡില്‍ എത്തിക്കുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്നാണ് കുമാരിയെ തോളിലേറ്റി കൊണ്ട് പോയത്. പിന്നാലെ ആംബുലന്‍സിന്റെ സഹായത്തോട ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com