അന്ന് വാറങ്കല്‍ ഹീറോ, ഹൈദരാബാദ് ഏറ്റുമുട്ടലിന് പിന്നിലും ഈ കമ്മീഷണര്‍ ; സജ്ജനാര്‍ക്ക് കൈയ്യടി

വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ രണ്ടാം വട്ടമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്
അന്ന് വാറങ്കല്‍ ഹീറോ, ഹൈദരാബാദ് ഏറ്റുമുട്ടലിന് പിന്നിലും ഈ കമ്മീഷണര്‍ ; സജ്ജനാര്‍ക്ക് കൈയ്യടി

ഹൈദരാബാദ് : വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികള്‍ വെടിയേറ്റ് മരിച്ചത് സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വി സി സജ്ജനാര്‍ ഐപിഎസിന്റെ അധികാരപരിധിയില്‍. വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ രണ്ടാം വട്ടമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടയില്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.

2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളായ മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ് പിയായിരുന്നു സജ്ജനാര്‍. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കളാണ് വെടിയേറ്റ് മരിച്ചത്. ഇത് വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.  ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു.

പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കൊപ്പം ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തടുര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിന് വിദ്യാര്‍ഥികള്‍ സ്വീകരണവും ഒരുക്കിയിരുന്നു.

ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്ന് സജ്ജനാര്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടലിലൂടെ പ്രതികളെ വധിച്ചതില്‍ സോഷ്യല്‍ മീഡിയ സജ്ജനാര്‍ക്ക് പ്രശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com