ഭര്‍ത്താവിന്റെ മൃതദേഹത്തൊടൊപ്പം 24 മണിക്കൂര്‍ ഒരുമിച്ച് കഴിഞ്ഞ് ഭാര്യ; പൊലീസിനെ അറിയിച്ച് ഒന്‍പത് വയസ്സുകാരിയായ മകള്‍ 

59 വയസ്സുകാരന്റെ മരണം സ്വാഭാവികമാണെന്ന് പൊലീസ് പറയുന്നു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മൃതദേഹത്തൊടൊപ്പം 24 മണിക്കൂര്‍ ഒരുമിച്ച് കഴിഞ്ഞ് ഭാര്യ. 55 വയസ്സുകാരിയായ ഭാര്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുളളതായി പൊലീസ് പറയുന്നു. സംശയം തോന്നിയ ദമ്പതികളുടെ ഒന്‍പത് വയസ്സുകാരിയായ മകള്‍ അമ്മാവനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സെന്‍ട്രല്‍ ഡല്‍ഹിയിലാണ് സംഭവം.59 വയസ്സുകാരന്റെ മരണം സ്വാഭാവികമാണെന്ന് പൊലീസ് പറയുന്നു. മാനസിക പ്രശ്‌നത്തിന് ചികിത്സയില്‍ കഴിയുകയാണ് ഭാര്യ. ഭര്‍ത്താവ് മരിച്ചതായി ഭാര്യ അംഗീകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച മുതല്‍ ഭര്‍ത്താവ് കട്ടിലില്‍ കിടക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അന്ന് തന്നെയാണോ ഇദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ല. എന്തായാലും ഭര്‍ത്താവ് മരിച്ചിട്ട് 24 മണിക്കൂര്‍ ആയതായി പൊലീസ് പറയുന്നു.

ഞായറാഴ്ച മുതല്‍ മാതാപിതാക്കള്‍ മുറിയില്‍ തന്നെ ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മകളും വേലക്കാരിയും കാര്യം അന്വേഷിച്ചിരുന്നു. അച്ഛന് സുഖമില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഇതോടെ മകള്‍ക്കും മറ്റുളളവര്‍ക്കും ആ ദിവസങ്ങളില്‍ സംശയം തോന്നിയില്ല. 

അതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് അച്ഛന്റെ മൂക്കില്‍ നിന്ന് ചോര വരുന്നത് മകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അച്ഛനെ കുലുക്കി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒന്‍പത് വയസ്സുകാരി അമ്മാവനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അതിനിടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ അയല്‍വാസികള്‍ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും കണ്ടെത്തി. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി മൃതദേഹം എടുക്കാന്‍ ശ്രമിച്ചപ്പോഴും ഭാര്യ ഇതിന് സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.  തുടര്‍ന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് ഭാര്യയെ സമ്മതിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com