മുംബൈ: കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് (എഫ്ഇഒ) ആക്ടിനു കീഴിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥന അനുസരിച്ചാണ് കോടതി നടപടി. നീരവ് മോദി രാജ്യം വിട്ടോടിയ സാമ്പത്തിക കുറ്റവാളിയാണെന്ന് കോടതി ഇതുവഴി സ്ഥിരീകരിച്ചു. മുംബൈയിലെ പ്രത്യേക കോടിതിയുടേതാണ് നടപടി.
എഫ്ഇഒ നിയമത്തിനു കീഴിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരവ് മോദി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കഴിഞ്ഞവര്‍ഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെ എണ്ണം പെരുകിയതിന് പിന്നാലെയാണ് എഫ്ഇഒ നിയമം കൊണ്ടുവന്നത്. രാജ്യം വിട്ടുപോയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്നയാളുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാനുള്ള അധികാരമുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയോളം വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് ലണ്ടനിലേക്ക് കടന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടു കടക്കല്‍. ഇതിനിടെ ഇയാൾ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നാലെ നീരവ് ഈ വർഷം ലണ്ടനിൽ അറസ്റ്റിലായി.
ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറിയാൽ ജീവനൊടുക്കുമെന്നാണ് നീരവിന്റെ ഭീഷണി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ