അമരാവതി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുതിയ നിയമ നിർമാണം നടത്താൻ ആന്ധ്രപ്രദേശ് സർക്കാർ ഒരുങ്ങുന്നു. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നതാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധ ശിക്ഷ നടപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം.
ഈ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഹൈദരാബാദ്, ഉന്നാവോ കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമ നിർമാണവുമായി ആന്ധ്രപ്രദേശ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
21 ദിവസത്തിനകം വധ ശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോ എന്നത് സംശയമാണ്. മാത്രമല്ല, 21 ദിവസത്തെ വിചാരണയ്ക്കകം എങ്ങനെയാകും കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ലെന്നും നിരീക്ഷണങ്ങളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ