ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലങ്കാന പൊലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ ആറിന് നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
26കാരിയെ ഷംഷദാബാദിന് സമീപത്തുവച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ സംഘത്തിന് സൈബരാബാദ് പോലീസ് കമ്മീഷണറേറ്റാണ് റിപ്പോർട്ട് കൈമാറിയത്.
നവംബര്‍ 27ന് അര്‍ധ രാത്രിയില്‍ ഷാദ്‌നഗര്‍ ടൗണിന് സമീപത്തുവച്ചാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം പ്രതികള്‍ കത്തിച്ചത്. പിന്നീട് അറസ്റ്റു ചെയ്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരങ്ങളും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങളും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെയും പ്രതികളുടെയും ഡിഎന്‍എ പരിശോധനാ ഫലം, ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച തെളിവുകള്‍, അക്രമം നടന്ന സ്ഥലത്തെയും പ്രതികള്‍ പെട്രോള്‍ വാങ്ങിയ പമ്പിലെയും സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ തെലങ്കാന പോലീസ് റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. കേസില്‍ സാക്ഷിയായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുന്നില്‍ പൊലീസ് ഹാജരാക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ