ന്യൂഡൽഹി: ലോകത്തിന്‍റെ പല ഭാഗത്തു നിന്ന് മുസ്‌ലിം അഭയാര്‍ഥികളെത്തിയാല്‍ അവര്‍ക്കെല്ലാം പൗരത്വം നല്‍കുന്നത് പ്രായോഗ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പൗരത്വ ബില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
പൗരത്വ ബില്ല് മുസ്‌ലിങ്ങൾക്ക് എതിരെയാണ് എന്നത് പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം നാല് ഭേദഗതികള്‍ നിര്‍ദേശിച്ചു. ബില്‍ തടയണമെന്ന തൃണമൂലിന്‍റെ ആവശ്യം ഉപരാഷ്ട്രപതി തള്ളി. ലോക്സഭാ പാസാക്കിയ ബില്ലാണിതെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിട്ടുള്ളത്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ