രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബില്‍; 125 പേര്‍ അനുകൂലിച്ചു, കറുത്ത ദിനമെന്ന് സോണിയ

125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു
രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബില്‍; 125 പേര്‍ അനുകൂലിച്ചു, കറുത്ത ദിനമെന്ന് സോണിയ

ന്യൂഡല്‍ഹി:  ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ പാസാക്കി. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന ഇന്ന് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ശിവസേനയ്ക്ക് മൂന്നുപേരാണ് രാജ്യസഭയിലുളളത്. കറുത്ത ദിനമെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു.

കഴിഞ്ഞദിവസം 311 പേരുടെ പിന്തുണയോടെയാണ് ലോക്‌സഭയില്‍ ഭരണപക്ഷം പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്ത് നിന്ന് 80 പേരാണ് ഇതിനെ എതിര്‍ത്തത്. രാജ്യസഭയിലും ബില്ല് പാസാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ച് സംസാരിച്ച അമിത് ഷാ, ബില്ല് മുസ്ലീം വിരുദ്ധമല്ലെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പലപ്പോഴും ചര്‍ച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുളള വാക്കേറ്റത്തിലേക്ക് വരെ നീണ്ടു.

ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്നാണ് ചര്‍ച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ ബില്‍ മുസ്ലീം വിരുദ്ധമല്ല.  ഇന്നലെ ബില്ലിനെ അനുകൂലിച്ച ശിവസേന ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. 

'വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷം ഈ പ്രസ്താവനയെ വിമര്‍ശിച്ചു. 1950 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനും ഒപ്പിട്ട കരാര്‍ ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇരുരാജ്യങ്ങളിലും ഉളള മതന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ മതവിഭാഗത്തിന് തുല്യമായ അവകാശങ്ങള്‍ നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങളോട് ഇരു പ്രധാനമന്ത്രിമാരും അവകാശവാദമായി പറഞ്ഞിരുന്നത് ഇക്കാര്യമാണ്. ഇതില്‍ നിന്ന് വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകും. ഈ ചരിത്രപരമായ മണ്ടത്തരം തിരുത്താനാണ് പുതിയ ബില്‍'- അമിത് ഷാ പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ബില്‍ കൊണ്ടുവരേണ്ടത് ആയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

വിഭജനത്തിന് കാരണം ജിന്നയാണ്. അദ്ദേഹത്തിന്റെ ആവശ്യം കോണ്‍ഗ്രസ് എന്തിന് അംഗീകരിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്്? മതത്തിന്റെ പേരില്‍ എന്തിന് വിഭജനം നടത്തി?. വിഭജനം നടന്നില്ലായിരുന്നുവെങ്കില്‍ ഈ ബില്‍ കൊണ്ടുവരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതും,മുത്തലാഖ് ബില്ലും മുസ്ലീം വിരുദ്ധമല്ല. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വേണ്ടാ എന്നാണോ എന്ന് അമിത് ഷാ ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ മുസ്ലീങ്ങള്‍ താമസിക്കുന്നത് കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്ന് ചിന്തിക്കുന്നത് എന്തിനാണ്. അവിടെ ഹിന്ദുക്കളും ബുദ്ധമതക്കാരും ഇല്ല എന്നാണോ?, എല്ലാവരെയും ഉദ്ദേശിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അതെങ്ങനെ മുസ്ലീം വിരുദ്ധമാകും എന്നും അമിത് ഷാ ചോദിച്ചു.എങ്ങനെയാണ് പൗരത്വ ഭേദഗതി ബില്‍ മുസ്ലീം വിരുദ്ധം ആകുന്നത്?. മുസ്ലീങ്ങളുടെ പൗരത്വത്തെ കുറിച്ച് ബില്‍ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്ന് ബില്ലിന്മേൽ നടന്ന ചർച്ചക്കിടെ കോൺ​​ഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യയെ രക്ഷിക്കാന്‍ ജുഡീഷ്യറിയിലാണ് പ്രതീക്ഷയെന്ന് പി  ചിദംബരം പറഞ്ഞു.  കോണ്‍ഗ്രസ്, എസ്.പി, ടിആര്‍എസ്, സിപിഎം. ഡിഎംകെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തു.   അണ്ണാ ഡിഎംകെയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പൗരത്വ ബില്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നതും ഭരണഘടന മൂല്യങ്ങളെ തച്ചുടയ്ക്കുന്നതാണെന്നും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com