അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു ; ട്രെയിനുകളും വിമാനസര്‍വീസുകളും റദ്ദാക്കി ; പൗരത്വ ബില്ലില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

അക്രമത്തിന് ഇടയാക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു ; ട്രെയിനുകളും വിമാനസര്‍വീസുകളും റദ്ദാക്കി ; പൗരത്വ ബില്ലില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

ഗുവാഹത്തി : പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. തലസ്ഥാനമായ ഗുവാഹാത്തിയിലും ദിബ്രുഗഡിലും അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുവാഹത്തിയില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരിക്കുകയാണ്.

ബില്ലിനെതിരെ അസമില്‍ വിഘടനവാദി സംഘടനയായ ഉള്‍ഫ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞു. പ്രക്ഷോഭകാരികള്‍ ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്‌നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ത്രിപുരയിലേക്കും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം കനത്തതോടെ, വടക്കു കിഴക്കന്‍ മേഖലയിലേക്കുള്ള റെയില്‍-റോഡ്-വ്യോമ ഗതാഗതങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. അസമിലേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് വിമാനസര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അക്രമത്തിന് ഇടയാക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്ച ഗുവാഹാട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദികളിലൊന്ന് പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്.

അതിനിടെ പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പൗരത്വ ബില്ലിന്റെ പേരില്‍ അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. അസം ജനതയുടെ അവകാശങ്ങളൊന്നും ആരും കവര്‍ന്നെടുക്കില്ല. സവിശേഷമായ പൈതൃകവും സംസ്‌കാരവും തുടരും. ഭാഷാപരവും സാംസ്‌കാരികവുമായ പാരമ്പര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കും. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയണം. സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com