ന്യൂഡൽഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ആരാച്ചാരെ ലഭിക്കുന്നതോടെ മരണ വാറണ്ട് പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിക്കും.
ആരാച്ചാരെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ അയച്ച കത്തില്‍ നൽകിയ മറുപടിയിലാണ് യുപി ജയില്‍ ഡിജിപി ആനന്ദ് കുമാര്‍ നിലപാട് അറിയിച്ചത്. രണ്ട് ആരാച്ചാർമാരെ വിട്ടു നല്‍കാമെന്ന് കത്തിൽ വ്യക്തമാക്കി.
തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാല്‍ ശിക്ഷ നടപ്പാക്കും.
വധ ശിക്ഷ പുനഃപരിശോധിക്കണമെന്ന പ്രതി അക്ഷയ് താക്കൂറിന്റെ ആവശ്യം സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ