ന്യൂഡൽഹി : ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പടരുന്നു.പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപക അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഗുവാഹത്തിയിലും ദിബ്രുഗഡിലും അനിശ്ചിത കാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ലിനെതിരെ അസമിൽ വിഘടനവാദി സംഘടനയായ ഉൾഫ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർ അസം മുഖ്യമന്ത്രി സർബാനന്ദ് സോണോവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വർ തേലിയുടെയും വീടിന് നേർക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിരോധനാജ്ഞ സർക്കാർ അനിശ്ചിതകാലത്തേക്കു നീട്ടി. പത്തുജില്ലകളിലെ ഇന്റർനെറ്റ്, വാർത്താവിതരണ സംവിധാനങ്ങൾ റദ്ദാക്കിയിരിക്കയാണ്. അക്രമത്തിന് ഇടയാക്കുന്ന റിപ്പോർട്ടുകൾ നൽകരുതെന്ന് കേന്ദ്രസർക്കാർ മാധ്യമങ്ങൾക്ക് നിർദേശം നൽകി. ഞായറാഴ്ച ഗുവാഹാട്ടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ആബേ ഷിൻസോയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദികളിലൊന്ന് പ്രക്ഷോഭകർ തകർത്തു.
പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിച്ചു. ത്രിപുരയിലേക്ക് രണ്ടുസംഘമായി സൈനികരെ വിന്യസിച്ചു. അസമിലും പട്ടാളം മുൻകരുതലായി നിലയുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ 5,000ത്തോളം അർധസൈനികരെയും വിവിധ ഇടങ്ങളിലേക്ക് എത്തിച്ചു. വ്യാപക അക്രമമുണ്ടായ ത്രിപുരയിലെ രാധാനഗർ ജില്ലയിൽ കരസേനയുടെ മൂന്നുകോളത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങളും രണ്ടുദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്.
അസം, ത്രിപുര, മേഘാലയ, മിസോറം സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെയും ഇന്നർലൈൻ പെർമിറ്റിനു കീഴിലുള്ള മേഖലകളെയും പൗരത്വനിയമത്തിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ ലോക്‌സഭയിലും രാജ്യസഭയിലും പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയെ അവഗണിച്ച് പ്രതിഷേധം തുടരുകയാണ്.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിലെ മുസ്‌ലിം ഇതര മതവിഭാഗങ്ങളിലെ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ബിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്. പുറത്തുനിന്നെത്തുന്നവർക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നൽകുന്നതോടെ ഗോത്രവർഗക്കാരുടെ ജീവിതമാർഗവും നഷ്ടപ്പെടുമെന്ന ഭയവും പ്രതിഷേധക്കാർ ഉയർത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ