നിര്‍ഭയ കേസിലെ പുനഃപരിശോധന ഹര്‍ജി 17ന്; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി 17ന് സുപ്രീംകോടതി പരിഗണിക്കും
നിര്‍ഭയ കേസിലെ പുനഃപരിശോധന ഹര്‍ജി 17ന്; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി 17ന് സുപ്രീംകോടതി പരിഗണിക്കും. അക്ഷയ് കുമാര്‍ സിങ്ങ് സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് രണ്ടിനാണ് കോടതി പരിഗണിക്കുക. കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് അക്ഷയ്കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു. ഇതോടെ നിര്‍ഭയ സംഭവം നടന്ന 16ന്റെ വാര്‍ഷിക ദിനത്തില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കാനുളള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ നാലുപ്രതികള്‍ക്ക്  വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രീംകോടതിയും ശരിവെച്ചു.

2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിധിയില്‍ പുനഃപരിശോധ ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ എ പി സിങ്ങാണ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നേരത്തെ തളളിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com