ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ ബംഗാളിലും വൻ പ്രതിഷേധം. പ്രക്ഷോഭകര്‍ നിർത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്കും തീയിട്ടു. യാത്രക്കാരെ ബസുകളില്‍ നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്.
ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേശീയപാത 34 മുര്‍ഷിദാബാദില്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോള്‍ പ്ലാസയും അഗ്നിക്കിരയാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹൗറയിലെ സങ്ക്രൈല്‍ റെയില്‍വേ സ്‌റ്റേഷനു പരിസരത്തുള്ള റോഡുകള്‍ നൂറു കണക്കിനു വരുന്ന പ്രക്ഷോഭകര്‍ തടയുകയും റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിത്തില്‍ തീയിടുകയും ചെയ്തു. ടിക്കറ്റ് കൗണ്ടര്‍ അടക്കം സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായി. സമീപമുള്ള ഒരു കടയ്ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
മുര്‍ഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ