ന്യൂഡല്‍ഹി: ഭാര്യയെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് ട്രെയിനിക്ക് സസ്‌പെന്‍ഷന്‍. കൊക്കാന്റി മഹേശ്വര്‍ റെഡ്ഡിക്കെതിരെ (28) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി.
ഭാര്യ ബിരുദുള ഭാവനയാണ് (28) ഹൈദരാബാദ് പോലീസ് സ്‌റ്റേഷനില്‍ മഹേശ്വറിനെതിരെ പരാതി നൽകിയത്. വിവാഹ മോചനം ലഭിക്കാനായി ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായി തന്നെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും അനുസരിക്കാതെ വന്നപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് ആരോപണം. മഹേശ്വറിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍.
2008 ഫെബ്രുവരിയിലാണ് മഹേശ്വറും ഭാവനയും വിവാഹിതരായത്. 2009 മുതല്‍ മഹേശ്വറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമാണ് വിവാഹം മോചനം ആവശ്യപ്പെട്ടതെന്നും ഭാവന പരാതിയിൽ പറയുന്നു. തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ഭാവനയുടെ പരാതിയിലുണ്ട്.
ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ കൊക്കാന്റി മഹേശ്വര്‍ റെഡ്ഡി ഈ വര്‍ഷം നടന്ന യുപിഎസ്‌സി പരീക്ഷയില്‍ 126ാം റാങ്കുകാരനായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ