പൗരത്വ നിയമം : പ്രതിഷേധക്കടലായി രാജ്യം ; ഡൽഹിയിലും അലി​ഗഡിലും സംഘർഷം ; ഇന്റർനെറ്റ് വിലക്ക് ; ഹൈദരാബാദിലും പ്രക്ഷോഭം

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ​ബം​ഗാൾ ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി
പൗരത്വ നിയമം : പ്രതിഷേധക്കടലായി രാജ്യം ; ഡൽഹിയിലും അലി​ഗഡിലും സംഘർഷം ; ഇന്റർനെറ്റ് വിലക്ക് ; ഹൈദരാബാദിലും പ്രക്ഷോഭം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ, ഡൽഹിയിലും ഉത്തർപ്രദേശിലും കേരളത്തിലുമെല്ലാം പ്രതിഷേധം ശക്തമായി. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ മിലിയ സര്‍വകലാശാലയുടെ കവാടം അടയ്ക്കുകയും കാമ്പസിനുള്ളില്‍ കടന്ന് വിദ്യാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

വൈകിട്ട് നാലുമണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ലാത്തിച്ചാർജും ടിയർ ​ഗ്യാസും പ്രയോ​ഗിച്ചു. പ്രതിഷേധക്കാർ മൂന്ന് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായി പൊലീസ് ആരോപിച്ചു.

ജാമിയ മിലിയ സര്‍വകലാശാലയ്ക്കു പുറകെ യുപിയിലെ അലിഗഡ് സര്‍വകലാശാലയിലും സംഘര്‍ഷമുണ്ടായി.  ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുളള പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പൊലീസ് തടഞ്ഞതോടെ സംഘർഷമായി. അലി​ഗഡിൽ ഇന്റർനെറ്റിന് 24 മണിക്കൂർ വിലക്കേർപ്പെടുത്തി. ജാമിയയിലെ സംഭവത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും മറ്റു പ്രക്ഷോഭകരും ചേര്‍ന്ന് രാത്രിയില്‍ ഡല്‍ഹിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് മാര്‍ച്ച് നടത്തി.

ജാമിയയിൽ നിന്നും കസ്റ്റഡിയിലെടുത്ത 67 വിദ്യാർത്ഥികളെ രാത്രി പൊലീസ് വിട്ടയച്ചു. ഇതോടെ മണിക്കൂറുകൾ നീണ്ട ഉപരോധം വിദ്യാർത്ഥികൾ അവസാനിപ്പിച്ചു. ഹൈദരാബാദിലെ മൗലാന ആസാദ് ഉർദു സർവകലാശാലയിലെയും, ബനാറസ് ഹിന്ദു സർവകലാശാലയിലെയും കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾ അർധരാത്രിയോടെ പ്രതിഷേധം നടത്തി. ബം​ഗാളിലും പ്രതിഷേധവും സംഘർഷവും തുടരുകയാണ്.  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ​ബം​ഗാൾ ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com