ചുവന്ന ഷര്‍ട്ടിട്ട് വിദ്യാര്‍ഥികളെ തല്ലുന്ന ഇയാള്‍ ആരാണ്? സിവില്‍ വേഷത്തില്‍ വന്നതാര്? എബിവിപി നേതാവോ? ; വിവാദം

ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണ്?
ചുവന്ന ഷര്‍ട്ടിട്ട് വിദ്യാര്‍ഥികളെ തല്ലുന്ന ഇയാള്‍ ആരാണ്? സിവില്‍ വേഷത്തില്‍ വന്നതാര്? എബിവിപി നേതാവോ? ; വിവാദം

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണ്? ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇത് ആരെന്ന ചോദ്യം ഉന്നയിച്ച് പ്രമുഖര്‍ തന്നെ രംഗത്തുവന്നു.

രണ്ടു വിദ്യാര്‍ഥിനികള്‍ കൂടെയുണ്ടായിരുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ മര്‍ദനത്തിന് ഇരയാവുന്ന വിഡിയോ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ത്തന്നെയാണ് ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന രംഗങ്ങളുള്ളത്. ഇത് ആരെന്ന ചോദ്യമുയര്‍ത്തി പലരും രംഗത്തുവന്നെങ്കിലും കൃത്യമായ വിശദീകരണം എവിടെനിന്നും വന്നിട്ടില്ല.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്. എബിവിപി നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം വന്നത് ചിലര്‍ ചൂണ്ടിക്കാട്ടി. സിവില്‍ വേഷത്തില്‍ ഒട്ടേറെ പേര്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി കൂടുതല്‍ ചിത്രങ്ങള്‍ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

സിവില്‍ വേഷത്തിലും ആളുകള്‍ പൊലീസിന് ഒപ്പമുണ്ടായിരുന്നെന്നും ആരെന്ന്  അറിയില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 
'കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറി പൊലീസ് പെണ്‍കുട്ടികളടക്കമുളളവരെ ഭീകരമായി മര്‍ദിച്ചു. ലൈബ്രറിയിലും ശുചിമുറികളിലും കയറി അഴിഞ്ഞാടി.''  വിദ്യാര്‍ഥികള്‍ പറയുന്നു.

പുരുഷ പൊലീസുകാര്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സിസിടിവി ക്യാമറകളില്‍ പെടാതിരിക്കാന്‍ ലൈറ്റുകള്‍ ഓഫാക്കിയാണ് പൊലീസുകാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. പരുക്കേറ്റവര്‍ക്കു വൈദ്യ സഹായം പോലും നല്‍കാതെ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടു പോയെന്നും അവര്‍ പറയുന്നു. 

ഇതിനിടെ, ജനുവരി 6 വരെ അടച്ച ക്യാംപസില്‍ നിന്ന് വിദ്യാര്‍ഥികള്‍ മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com