'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി
'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് പിന്നാലെ സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി. കുശ്വന്ത് സിങിന്റെ പ്രസിദ്ധമായ 'ദി എന്റ് ഒഫ് ഇന്ത്യ' എന്ന നോവലിന്റെ ഭാഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സന പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

'മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാല്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഇടത് ചരിത്രകാരന്‍മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നല്‍കുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവര്‍ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാല്‍ മാത്രമേ നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകൂ'-സന പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

സനയുടെ കുറിപ്പ് പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ വലിയതോതില്‍ പങ്കുവയ്ക്കുന്നുണ്ട്. സൗരവ് ഗാംഗുലി അടക്കമുള്ള വലിയ വിഭാഗം കായിക താരങ്ങള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുമ്പോഴാണ് പതിനെട്ടുകാരിയായ സന ശബ്ദമുയര്‍ത്തിയിരിക്കുന്നതെന്ന് പ്രതിഷേധക്കാരെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com