ബംഗാളില്‍ ആള്‍ക്കൂട്ടം ബിജെപി നേതാവിനെ കയ്യേറ്റം ചെയ്തു; കൈലാഷ് വിജയ് വാര്‍ഗിയയ്ക്ക് പരിക്ക്

മൂര്‍ഷിദാബാദിലെ നവഗ്രാം എന്ന സ്ഥലത്തുവെച്ചാണ് ആള്‍ക്കൂട്ടം വിജയ് വാര്‍ഗിയയെ കയ്യേറ്റം ചെയ്തത്‌  
ബംഗാളില്‍ ആള്‍ക്കൂട്ടം ബിജെപി നേതാവിനെ കയ്യേറ്റം ചെയ്തു; കൈലാഷ് വിജയ് വാര്‍ഗിയയ്ക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ടം ബിജെപി നേതാവിനെ കയ്യേറ്റം ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തു. മൂര്‍ഷിദാബാദിലെ നവഗ്രാം എന്ന സ്ഥലത്തുവെച്ചാണ് ആള്‍ക്കൂട്ടം വിജയ് വാര്‍ഗിയയെ കയ്യേറ്റം ചെയ്തത്‌. അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളെ കയ്യേറ്റം ചെയ്യുന്നത് അപലപനീയമാണെന്ന്‌ ഡിജിപി വീരേന്ദ്ര പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ വാര്‍ഗിയയ്ക്ക് പരിക്കേറ്റതായി ബിജെപി നേതാക്കള്‍ ആരോപിച്ചു.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധം അക്രമസക്തമായി. അതിനിടെ 
കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചു. ബംഗാളില്‍ താന്‍ ജീവനോടെയിരിക്കുമ്പോള്‍ ഈ നിയമം നടപ്പാക്കാനാവില്ലെന്ന് മമത കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെയും മമത രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.നിങ്ങള്‍ വെറും ബിജെപി നേതാവല്ല. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. രാജ്യത്ത് ക്രമസമാധാനവും ശാന്തിയും പരിപാലിക്കേണ്ട കടമ നിങ്ങള്‍ക്കുണ്ട്. മമത ബാനര്‍ജി പറഞ്ഞു.
രാജ്യത്തെ ഒരാള്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു പൗരത്വം തെളിയിക്കാന്‍ പാന്‍ പറ്റില്ല, ആധാര്‍ പറ്റില്ല എന്നൊക്കെ. പിന്നെ എന്താണ് പൗരത്വം തെളിയിക്കാന്‍ വേണ്ടത് ?, ബിജെപിയില്‍ നിന്നുള്ള മന്ത്രത്തകിടോ ? വിഴുപ്പ് അലക്കുന്ന ഒരു വാഷിംഗ് മെഷീന്‍ പോലെയായിരിക്കുന്നു ബിജെപിയെന്ന് മമത പരിഹസിച്ചു.

എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു, എന്നാല്‍ എല്ലാവരുടെയും നാശം നിങ്ങള്‍ക്കുറപ്പുവരുത്താനും സാധിച്ചു. നിയമം ലംഘിച്ച് ഇന്ത്യയില്‍ കുടിയേറിയവര്‍ക്കായി എത്ര തടങ്കല്‍ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടാക്കുമെന്നും അവര്‍ ചോദിച്ചു.

35 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമില്ലെന്ന് ഓര്‍ക്കണമെന്നും മമത പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ പൗരത്വ നിയമ ഭേദഗതിയും ഒരു നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. ഇപ്പോല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്നു. അവസാനം പൂച്ച പുറത്തുചാടിയെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും മമത ആവര്‍ത്തിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com