ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്ക് എതിരെ ദേശവ്യാപമകമായി നടക്കുന്ന പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ മരിച്ചത് ഏഴുപേര്‍. മീററ്റ്, കാന്‍പൂര്‍, സാംബല്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഇന്ന് അഞ്ചു മരണങ്ങള്‍ സംഭവിച്ചുവെന്നാണ് ഉത്തര്‍പ്രദേശ് അഡിഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്ന വിശദീകരണം. രണ്ടു ഡസണോളം ആളുകള്‍ക്ക് സംഘര്‍ഷത്തില്‍ മാരകമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, രാജ്യതലസ്ഥാനത്ത് സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതിഷേധക്കാര്‍ വൈകീട്ടോടെ ജുമാ മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകീട്ടോടെ പ്രതിഷേധം വീണ്ടും ശക്തമാകുകയായിരുന്നു. പിരിഞ്ഞു പോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയി. എന്നാല്‍ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയുമായിരുന്നു.
അതിനിടെ ഡല്‍ഹി മെട്രോയുടെ 17 സ്‌റ്റേഷനുകള്‍ അടച്ചു. തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ