കീശ ചോരുന്നത് ജനുവരിയില്‍ അവസാനിക്കുമോ?; ഉളളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട് 

കുടുംബ ബജറ്റുകളെ താളം തെറ്റിച്ച് കുതിച്ച് ഉയരുന്ന ഉളളി വില ജനുവരി പകുതിയോടെ താഴുമെന്ന് റിപ്പോര്‍ട്ട്
കീശ ചോരുന്നത് ജനുവരിയില്‍ അവസാനിക്കുമോ?; ഉളളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: കുടുംബ ബജറ്റുകളെ താളം തെറ്റിച്ച് കുതിച്ച് ഉയരുന്ന ഉളളി വില ജനുവരി പകുതിയോടെ താഴുമെന്ന് റിപ്പോര്‍ട്ട്. മൊത്ത വിപണിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ വിളവെടുപ്പോടെ കൂടുതല്‍ ഉളളി വിപണിയില്‍ എത്തും. ഇത് വില കുറയാന്‍ സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളില്‍ ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി ഡയറക്ടര്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി. ഉളളിയുടെ ക്രമാതീതമായ വില വര്‍ധന ഭക്ഷ്യോല്‍പ്പനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. പലയിടത്തും മോഷണവും പതിവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില 20 രൂപയായി കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.

സാധാരണനിലയില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളി വില 200 രൂപ നിലവാരത്തില്‍ എത്തിയിരുന്നു. നിലവില്‍ 120നും 150നും ഇടയിലാണ് വില്‍പ്പന നടക്കുന്നത്. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്‍പ്പന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com