മോദിക്കും അമിത് ഷായ്ക്കും യുവാക്കളുടെ രോഷം നേരിടാന്‍ പേടിയാണ്: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. സമ്പദ് വ്യവസ്ഥ നശിപ്പിച്ചതു കാരണവും തൊഴിലില്ലായ്മ കാരണവും യുവാക്കളുടെ രോഷത്തെ നേരിടാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനെ നേരിടാന്‍ സ്‌നേഹം കൊണ്ടുമാത്രമേ സാധിക്കുവെന്നും അദ്ദേഹം കുറിച്ചു. 

അതേസമയം, ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ മോദി കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചു. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ല. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. പ്രതിഷേധിക്കുന്നവര്‍ വേണമെങ്കില്‍ തന്റെ കോലം കത്തിച്ചോളൂ. പൊതു മുതല്‍ നശിപ്പിക്കുന്നതെന്തിനാണ്. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച വിശാല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുസ്ലിം സഹോദരങ്ങളെ ചിലര്‍ കബളിപ്പിക്കുകയാണ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണ്. പ്രകോപനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നുണ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ല. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിന് പ്രേരണ നല്‍കുകയാണെന്നും മോദി ആരോപിച്ചു.

പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്. പ്രതിഷേധക്കാര്‍ നഗരമാവോയിസ്റ്റുകളാണ്. തടങ്കല്‍ പാളയങ്ങളുണ്ടാക്കുമെന്ന് നുണ പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. മോദിയെ വെറുത്തോളൂ, പക്ഷെ ഇന്ത്യയെ വെറുക്കരുതെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com