ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ അത്ഭുകരമായി രക്ഷപ്പെട്ടതിന്റെ അനുഭവം വിവരിച്ച് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥന്‍. കോണ്‍സ്റ്റബിള്‍ വിജേന്ദ്ര കുമാറിനാണ്, ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ തലനാരിഴയ്ക്ക് ജീവന്‍ തിരികെ ലഭിച്ചത്. വിജേന്ദ്ര കുമാറിന്‍റെ അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
നാല്‍ബന്ദ് മേഖലയിലായിരുന്നു വിജേന്ദ്ര കുമാറിന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രതിഷേധത്തിനിടെ ഒരു വെടിയുണ്ട വിജേന്ദ്ര കുമാറിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ച് കയറി, പോക്കറ്റില്‍ വച്ചിരുന്ന പേഴ്സില്‍ തട്ടി നില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.
പേഴ്സില്‍ നാല് എടിഎം കാര്‍ഡുകളും സായ് ബാബയുടെ ചിത്രവുമാണ് ഉണ്ടായിരുന്നതെന്ന് വിജേന്ദ്ര കുമാര്‍ പറഞ്ഞു. ബുള്ളറ്റ് പേഴ്സിൽ തട്ടി നിന്നുവെന്നാണ് പൊലീസുകാരന്‍ പ്രതികരിക്കുന്നത്. ഇത് തന്‍റെ രണ്ടാം ജന്മമാണെന്നും വിജേന്ദ്ര കുമാര്‍ പറഞ്ഞു. ഈ പ്രദേശത്തെ ക്രമസമാധാന നില ഇപ്പോള്‍ നിയന്ത്രണത്തിലാണ്. ആളുകളുടെ സുരക്ഷയും സംരക്ഷണവുമാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ ലക്ഷ്യമെന്നും വിജേന്ദ്ര കുമാര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ