പോണ്ടിച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ഈ മാസം 27-ാം തിയതി പോണ്ടിച്ചേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ചത്തെ ഹർത്താൽ.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികൾ തീരുമാനിച്ചതിന് പിന്നാലെയാണ് ഹർത്താൽ ആഹ്വാനവും.
അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരെ ക്യാമ്പസിനുള്ളില്‍ സമരങ്ങളും മുദ്രാവാക്യം വിളികളും വിലക്കി മദ്രാസ് ഐഐടി ഉത്തരവിറക്കിയിരുന്നു. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ലെന്നാണ് വിലക്കിന് കാരണമായി ഡീന്‍ വാദിക്കുന്നത്. ചര്‍ച്ച മാത്രമേ പാടുള്ളുവെന്നും ഡീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ദേശവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ