ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ മാനിക്കുന്നെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി അറിയിക്കുന്നെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി മഹാസഖ്യം ഝാര്‍ഖണ്ഡില്‍ അധികാരമുറപ്പിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കും. 43 സീറ്റുകളില്‍ മത്സരിച്ച് 29 ഇടത്ത് വിജയിക്കുകയോ ലീഡ് ഉയര്‍ത്തുകയോ ചെയ്ത ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ നിയമസഭ കക്ഷി.
തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കം പരാജയപ്പെട്ടു. പതിനായിരം വോട്ടിനാണ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ അദ്ദേഹം തോൽവി സമ്മതിച്ചത്. ബിജെപിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മഖ്യമന്ത്രി രഘുബര്‍ ദാസും പ്രതികരിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ