റാഞ്ചി : നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ജെഎംഎം ഉള്‍പ്പെട്ട മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ പിന്നിലായ ബിജെപി ശക്തമായി തിരിച്ചു വന്നു. 42 സീറ്റില്‍ മഹാസഖ്യം മുന്നിട്ടുനില്‍ക്കുമ്പോള്‍, ബിജെപി 29 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്.
മല്‍സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറന്‍ ബാര്‍ഹത്തില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ധുംകയില്‍ പിന്നിലാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റിലും മുന്നിട്ട് നില്‍ക്കുന്നു. ധന്‍വറില്‍ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ജെവിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി ലീഡ് നേടി. ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ പിന്നിലായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയും ലീഡ് നേടിയിട്ടുണ്ട്.
ഭരണ സഖ്യകക്ഷിയായ എജെഎസ് യു നേതാവ് സുഭാഷ് മെഹ്‌തോ സില്ലി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ലോഹര്‍ദഹ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഉദാവു മുന്നിലാണ്. അതേസമയം മന്ത്രിമാരായ നീര യാദവ് പിന്നിലാണ്. സീറ്റ് നിഷേധിച്ചതില്‍ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് മുഖ്യമന്ത്രി രഘുബര്‍ദാസിന് എതിരെ മല്‍സരിക്കുന്ന മുന്‍മന്ത്രി സരയു റായിയും പിന്നിലാണ്.
അതിനിടെ തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കില്‍ അധികാരം പിടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ബിജെപി ക്യാംപില്‍ ആരംഭിച്ചു. ജെവിഎം, എജെഎസ് യു പാര്‍ട്ടികളുമായാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച തുടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജെവിഎമ്മിനെ കോണ്‍ഗ്രസും ബന്ധപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാല്‍ ഉടന്‍ ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആര്‍പിഎന്‍ സിങിന് നിര്‍ദേശം നല്‍കി.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മല്‍സരിച്ചപ്പോള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം-43 സീറ്റില്‍) കോണ്‍ഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ