'എന്നെ തൂക്കിക്കൊല്ലൂ; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞാനാണ്'; ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ യുവതിയുടെ കുറ്റസമ്മതം

മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് അസഭ്യം പറയുന്നതിനിടെ നിലത്ത് വീണു. അതിന് പിന്നാലെ ഛര്‍ദ്ദിക്കുന്നതിനിടെ തുണി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു ഞാനാണ് 
'എന്നെ തൂക്കിക്കൊല്ലൂ; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞാനാണ്'; ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ യുവതിയുടെ കുറ്റസമ്മതം

ചണ്ടീഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ആഭ്യന്തരമന്ത്രിയുടെ മുന്നില്‍ യുവതിയുടെ കുറ്റസമ്മതം. കത്തിലൂടെയാണ് കൊലപാതകവിവരം യുവതി മന്ത്രിയെ അറിയിച്ചത്. ഹരിയാണയിലാണ് സംഭവം. അംബാല സ്വദേശിയായ സുനില്‍കുമാരിയാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി അനില്‍ വിജിന് തിങ്കളാഴ്ച കൈമാറിയത്. 2017 ജൂലൈ പതിനഞ്ചിനാണ് സുനില്‍കുമാരിയുടെ ഭര്‍ത്താവും ഹരിയാണാ പൊലീസിലെ എഎസ്‌ഐയും ആയിരുന്ന രോഹ്താസ് സിങ് മരിക്കുന്നത്. 

തന്നെ തൂക്കിക്കൊല്ലണമെന്നും സുനില്‍കുമാരി കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തന്റെ വസതിയില്‍ പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു മന്ത്രി. ഇവിടേക്ക് എത്തിയാണ് സുനില്‍കുമാരി കുറ്റസമ്മതക്കത്ത് കൈമാറിയത്. രണ്ടരക്കൊല്ലം മുമ്പാണ് സുനില്‍കുമാരിയുടെ  ഭര്‍ത്താവ് രോഹ്താസ് സിങ് മരിക്കുന്നത്. എന്നാല്‍ അന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നുമില്ല.

സുനില്‍ കുമാരി കത്തില്‍ പറയുന്നത് പ്രകാരം; അമിതമായി മദ്യപിച്ചാണ് രോഹ്താസ് സിങ് അന്ന് വീട്ടിലെത്തിയത്. വന്നയുടനെ തന്നെ അസഭ്യം പറയാന്‍ ആരംഭിച്ചു. ഇതിനിടെ നിലത്തേക്ക് വീണു. വീണതിനു പിന്നാലെ രോഹ്താസ് സിങ് ഛര്‍ദിക്കാനാഞ്ഞു. തുടര്‍ന്ന് രോഹ്താസ് സിങ്ങിനെ സുനില്‍കുമാരി തുണിയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് അംബാല എസ്.പി. അഭിഷേക് ജോര്‍വാള്‍ പറഞ്ഞു. 

അതിനിടെ രോഹ്താസ് സിങ്ങിന്റെ തൊണ്ടയില്‍ ഭക്ഷണ പദാര്‍ഥം കുടുങ്ങുകയും പിന്നാലെ ആശപുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പേ തന്നെ രോഹ്താസ് മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.

കുറ്റസമ്മതക്കത്ത് കൈമാറിയതിനു പിന്നാലെ, താന്‍ ചെയ്ത കുറ്റത്തിന് തൂക്കിക്കൊല്ലണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി മന്ത്രി അനില്‍ വിജ് പറഞ്ഞു. സുനില്‍കുമാരിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയതായും എസ്പി ജോര്‍വാള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com